സ്നേഹ നബിയെ പ്രിയ ഗുരു പ്രകീർത്തിക്കുന്നതും പ്രകാശിപ്പിക്കുന്നതും കേൾക്കാൻ തന്നെ ഹബീബീങ്ങൾക്ക് വലിയ ഹരമാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ മനസ്സുകളെ മദീനയിലേക്ക് കൊണ്ടു പോകും, അവിടുത്തെ തിരുമുമ്പിൽ നമ്മെ കൊണ്ടുപോയി ഇരുത്തും, സംസാരത്തിനിടയിലെ ചില ചോദ്യങ്ങൾ വല്ലാതെ വിറപ്പിക്കും, ചിലനേരം ഹുബ്ബിന്റെ വർത്തമാനം പറഞ്ഞ് കരയിപ്പിക്കും , പക്ഷെ ആ കരച്ചിൽ ആത്മാവിനൊരു ആനന്ദലഹരി പകരുന്നതാണ്.
ശിഷ്യരെല്ലാം സ്നേഹനിധിയായ ഗുരുവിന്റെ ഹൃദയാന്തരങ്ങളിൽ നിന്നും വിരിഞ്ഞു വരുന്ന പുഷ്പോത്സവം കാണാൻ കൊതിയോടെ എന്നും കാത്തിരിക്കും. അവിടുത്തെ ഗുരുശ്രേഷ്ടരുടെ അനുഗ്രാഷിസ്സുകളോടെ പെയ്തിറങ്ങുന്ന ജ്ഞാനവർഷം ആസ്വദിക്കാനുള്ള കാത്തിരുപ്പിന് അവാച്യമായ അനുഭൂതിയാണ്.
ഇന്നത്തെ സുദിനം ഗുരു സംസാരം തുടങ്ങിയത് ചിന്തോദ്ദീപകമായ ഒരു ആദ്ധ്യാത്മിക പൊരുൾ പറഞ്ഞു കൊണ്ടാണ്.
لا يعرف قدر رسول الله إلا الله
'അല്ലാഹുവിന്റെ പ്രിയപ്പെട്ട റസൂൽ ﷺ യുടെ യഥാർത്ഥ മഹത്വ മഹിമ അല്ലാഹുവല്ലാത്ത ഒരാൾക്കും അറിയുകയില്ല'
ഗുരു തണുത്തുറച്ച ചിന്തയെ ചൂടുപിടിപ്പിച്ചു. പറഞ്ഞത് ആലോചിച്ചു നിൽക്കുമ്പോഴേക്കും ഉദാഹരണ സഹിതം വിശദീകരിക്കാൻ തുടങ്ങി. നിത്യവും അങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളത്. പൊരുളുകൾക്ക് പിന്നാലെ വ്യക്തമായ ഉദാഹരണവും വരും. അതോട് കൂടി കാര്യം സുതാര്യമായി തീരുകയും ചെയ്യും.
ഹബീബീങ്ങൾ എല്ലാവരും സാകൂതം ശ്രവിക്കാൻ തുടങ്ങി. പരിസരത്തെ ഒച്ചപ്പാടുകൾ ഒന്നും ഇപ്പോൾ ആരും കേൾക്കുന്നില്ല, ഗുരുവിൻ മൊഴികൾ മാത്രം. അത് ഉള്ളിന്റെ ഉള്ളിലേക്ക് പതിക്കുന്നു:
"മുത്തുനബിയെ പഠിക്കുന്നത് കടലിനെ പഠിക്കും പോലെയാണ്."
കൗതുകം നിറഞ്ഞ ഈ ഉദാഹരണത്തിന്റെ രഹസ്യം അറിയാൻ ഒന്നുകൂടി ജിജ്ഞാസയായി. ഗുരു തുടരുന്നു:
"അനന്തമായ ആഴി, അതിരുകളില്ലാത്ത കടൽ, ഭൂമിയുടെ ഭൂരിഭാഗവും കടലാണ്, എന്നാൽ ആ കടൽ കാണാൻ പോകുന്നവർ വ്യത്യസ്തരാണ്, ചിലർ മണൽപരപ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് സ്വഛന്ദമായ കടൽ കാറ്റ് ആസ്വദിച്ചും ബീച്ചിലുള്ള ആൾക്കൂട്ടത്തെ കണ്ടും ഞങ്ങൾ കടൽ കണ്ടു എന്നും പറഞ്ഞു സന്തോഷത്തോടെ വന്നിടത്തേക്ക് മടങ്ങിപോകുന്നു,
വേറെ ചിലർ ഒന്നുകൂടി കടലുമായി അടുത്ത് മീൻപിടിക്കാൻ കരയിൽ നിന്നും ചൂണ്ടലിടുന്നു, ചെറിയ പരൽ മീനുകൾ ലഭിക്കുന്നു, അവർ ഞങ്ങൾ കടലിനെ കീഴടക്കി എന്നും പറഞ്ഞ് മടങ്ങിപോകുന്നു. കടൽ ഇനിയും എത്ര ബാക്കി കിടക്കുന്നു!.
മറ്റൊരു വിഭാഗം ചെറുവഞ്ചിയിൽ കയറി തിരകൾ താണ്ടി കടലിന്റെ ആഴത്തിലേക്ക് പോയി വലയെറിയുന്നു, അത്യാവശ്യം മോശമല്ലാത്ത അളവിൽ ലഭ്യമായ മീൻ പിടിച്ചു തിരിച്ചുപോരുന്നു, എന്നാൽ 'കടൽ മുഴുവൻ ഞങ്ങൾ കീഴടക്കി ' എന്ന് ഇക്കൂട്ടർ പറഞ്ഞാൽ എന്തൊരു വിരോധാഭാസമാണിത്!
COMMENTS